Wednesday 27 June 2007

വരൂ നമുക്ക്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം

അവതാരിക
(foreword for my new book based on computer literacy series. The important areas of this book ll appear here in this blog (blook!) soon). Do mail me your comments and suggestions.

മനുഷ്യജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച കണ്ടുപിടുത്തമേതെന്ന ചോദ്യത്തിന്‌ ഒന്നിലധികം ഉത്തരങ്ങളുണ്ടാകാം. എന്നാല്‍ മാനവജീവിത ശൈലിയില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്‌ടിച്ച ഉപകരണമേതെന്നു ചിന്തിക്കുമ്പോള്‍ ഒരേ ഒരു രൂപമേ മനസിലെത്തൂ, ഒരു മേശപ്പുറ കംപ്യൂട്ടറിന്റെത്‌ മാത്രം. വിശ്വവിജ്‌ഞാന ലോകത്തേക്കുള്ള പ്രവേശനകവാടമാണ്‌ ഇന്റര്‍നെറ്റിന്റെ ഭാഗമായ ഒരോ കംപ്യൂട്ടറും. ദൈനംദിന ജീവിതത്തിലെ താരതമ്യേന അപ്രധാനമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പോലും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ പ്പറ്റിയുള്ള അറിവ്‌ അത്യാവശ്യമാവുകയാണ്‌.

സാമ്പത്തികരംഗത്ത്‌ ധനികനും ദരിദ്രനും എന്ന വ്യത്യാസം ഉള്ളതു പോലെ, കംപ്യൂട്ടര്‍ വിജ്ഞാനരംഗത്തും ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവ്‌ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്‌. 'ഡിജിറ്റല്‍ ഡിവൈഡ'്‌ ഉണ്ടാകുന്നതിനെതിരെ അതിശക്തമായ പ്രവര്‍ത്തനങ്ങളാണ്‌ കേരളത്തിലും നടന്നു കൊണ്ടിരിക്കുന്നത്‌. നിലവിലുള്ള സ്ഥാപനങ്ങളേയും അവ നടത്തുന്ന കോഴ്‌സുകളേയും ആശ്രയിച്ചു കൊണ്ടുമാത്രം ഒരു ജനതയെ യാകെ ഡിജിറ്റല്‍ ലോകത്തെത്തിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും ഈ രംഗത്ത്‌ നല്‍കുന്ന സേവനങ്ങള്‍ ലക്ഷ്യബോധത്തോടെയാണ്‌. ഈ സദുദ്യമത്തെ സഹായിക്കാന്‍ പ്രസാധകരും ഗ്രന്ഥകാരന്മാരും നടത്തുന്നസേവനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു.ലളിതമായ അവതരണ ശൈലി കൊണ്ട്‌ ശ്രദ്ധേയമാണ്‌ ഈ പുസ്‌തകം.

കംപ്യൂട്ടര്‍ ശാസ്‌ത്രത്തിന്റെ ആദ്യ പാഠങ്ങളെ സ്‌പര്‍ശിച്ചുകൊണ്ട്‌ ഒരു ഉപയോക്താവിന്റെ തലത്തിലൂടെ കംപ്യൂട്ടറിനെ വീക്ഷിക്കുന്ന ശൈലിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സ്വീകരിച്ചിരിക്കുന്നത്‌, സാന്ദര്‍ഭികമായി ചരിത്രത്തിലേക്ക്‌ ഒളിഞ്ഞുനോട്ടം നടത്തുന്നതും വായന രസകരമാക്കുന്നു. സങ്കീര്‍ണ്ണമായ പ്രതിപാദ്യവിഷയം ഏറെലളിതവത്‌കരിക്കാനുള്ള ശ്രമത്തിനിടയില്‍ സ്വഭാവികമായുണ്ടാകാവുന്ന ആശയക്കുഴപ്പം കംപ്യൂട്ടര്‍ ശാസ്‌ത്രഞ്‌ജന്മാര്‍ സൂചിപ്പിച്ചേക്കാമെങ്കിലും പൊതുവെ കുറ്റമറ്റ പ്രതിപാദന രീതിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സ്വീകരിച്ചിരിക്കുന്നത്‌.

കംപ്യൂട്ടര്‍ രംഗത്തെ നവാഗതര്‍ക്കു വേണ്ടിയുളള ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഒരു പ്രധാന സ്ഥാനം പ്രതിപാദനരീതിയും വിഷയവൈവിധ്യവും മൂലം ഈപുസ്‌തകത്തിന്‌ ലഭിക്കും.കേരളത്തെ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ സംസ്ഥാനമാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്‌നത്തില്‍ പങ്കാളികളാകുന്ന ഡി.സി.ബുക്‌സിനും ശ്രീ.വി.കെ.ആദര്‍ശിനും അഭിനന്ദനങ്ങള്‍ നേരുന്നു.

ഡോ. വി.അജയകുമാര്
‍ഡയറക്‌ടര്
‍കംപ്യൂട്ടര്‍ കേന്ദ്രം
കേരള സര്‍വകലാശാല

Sunday 10 June 2007

ഗോര്‍ഡന്‍ മൂര്‍ നിയമം




കംപ്യൂട്ടറിന്റെ പ്രോസസിംഗ്‌ ശേഷി വര്‍ദ്ധനയെപ്പറ്റി നിര്‍ണ്ണായകമായ പ്രവചനം നടത്തിയ ശാസ്‌ത്രജ്ഞനാണ്‌ ഗോര്‍ഡന്‍ മൂര്‍. ഇലക്‌ട്രോണിക്‌സ്‌ മാഗസിന്റെ 1965 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 35-ാം വാര്‍ഷിക പതിപ്പിലാണ്‌ ഒരു പ്രവചനമെന്നോണം അന്ന്‌ ഫെയര്‍ചൈല്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ ഗവേഷണ വികസന വിഭാഗം ഡയറക്‌ടറായിരുന്ന ഗോര്‍ഡന്‍ മൂര്‍ ലേഖനം എഴുതിയത്‌. അതുവരെയുള്ള സ്ഥിതി വിവര കണക്കുകള്‍ വച്ച്‌ മൈക്രോ പ്രോസസറിന്റെ വിശകലനശേഷിയെ അപഗ്രഥിച്ച്‌ പ്രവചനം നടത്തുകയായിരുന്നു. ?ഒരു ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പിലുള്‍ക്കൊള്ളിച്ചിട്ടുള്ള ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഓരോ 12 മാസം കഴിയും തോറും ഇരട്ടിക്കും? എന്നായിരുന്നു ലേഖനത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചത്‌. പിന്നീട്‌ അദ്ദേഹം തന്നെ ഇത്‌ 24 മാസമായി പുതുക്കുകയുണ്ടായി. കംപ്യൂട്ടര്‍ ലോകം ഈ പ്രവചനത്തെ ഗോര്‍ഡന്‍ മൂര്‍ നിയമം എന്ന്‌ വിളിക്കാന്‍ തുടങ്ങി.നാളിതുവരെ കംപ്യൂട്ടര്‍ മേഖലയിലുണ്ടായ വളര്‍ച്ച ഗോര്‍ഡന്‍ മൂറിന്റെ പ്രവചനം ശരിവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രവചനം നടത്തിയ 1965-ല്‍ ഒരു ഐ.സി.ചിപ്പില്‍ 30 ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുമായിരുന്നെങ്കില്‍ ഇന്ന്‌ സംഖ്യ കോടി കഴിഞ്ഞിരിക്കുന്നു. അടുത്ത കുറച്ച്‌ വര്‍ഷത്തേക്ക്‌ കൂടി മൂര്‍ നിയമത്തിന്‌ വെല്ലുവിളി ഉണ്ടാകില്ലെന്ന്‌ കരുതുന്നു. ഇതോടൊപ്പം തന്നെ ഓരോ 24 മാസം കഴിയും തോറും കമ്പ്യൂട്ടറിന്റെ വിലയിലും വിവരസംഭരണ ശേഷിയിലും ഇതേ തത്വം പാലിക്കപ്പെടുന്നതായി കാണാം. 1983-ല്‍ ഐ.ബി.എം. ആദ്യത്തെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ പുറത്തിറക്കുമ്പോള്‍ വെറും 10 മെഗാബൈറ്റ്‌ വിവരം ശേഖരിച്ചുവയ്‌ക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‌ വിപണിയില്‍ കിട്ടുന്ന കുറഞ്ഞ വിവര സംഭരണശേഷി 80 ജി.ബി.യാണ്‌. 1983-ലെ ഈ പി.സി.യ്‌ക്ക്‌ 1 ലക്ഷത്തോളം രൂപ വിലയുമുണ്ടായിരുന്നു. 40 വര്‍ഷം മുമ്പ്‌ നടത്തിയ പ്രവചനം കംപ്യൂട്ടര്‍ ലോകത്തെ സംബന്ധിച്ചത്തോളം അക്കാലത്ത്‌ ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇന്ന്‌ ഒരു മൊട്ടുസൂചിയുടെ ഉരുണ്ട അഗ്രഭാഗത്ത്‌ 200 ദശലക്ഷം ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലേക്ക്‌ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യവളര്‍ന്നിരിക്കുന്നു. ആറ്റം അടിസ്ഥാനഘടനയായുള്ള വസ്‌തുക്കള്‍ക്ക്‌ ഭൗതികമായ ചെറുതാകല്‍ പരിമിതി ഉള്ളതിനാല്‍ ഇനി എത്രകാലം ഗോര്‍ഡന്‍ മൂര്‍ നിയമം നിലനില്‍ക്കുമെന്നത്‌ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്‌. ക്വാണ്ടം ഡോട്‌സും നാനോ ടെക്‌നോളജിയും അപ്പോഴേക്കും രക്ഷയ്‌ക്കെത്തുമെന്ന്‌ ഒരു ഭാഗം വിദഗ്‌ധര്‍ വാദിക്കുന്നു. ഇന്ന്‌ 90 നാനോമീറ്റര്‍ ലെവലിലാണ്‌ ചിപ്പ്‌ നിര്‍മ്മാണം നടക്കുന്നത്‌. ഒരു ദശാബ്‌ദം മുമ്പ്‌ ഇത്‌ 500 നാനോമീറ്റര്‍ ലെവലിലായിരുന്നു. 1929-ജനുവരി 3-ാം തീയതി ജനിച്ച ഗോര്‍ഡന്‍മൂര്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം എടുത്തശേഷം കാലിഫോര്‍ണിയാ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്നും ഭൗതിക-രസതന്ത്രത്തില്‍ ഗവേഷണബിരുദവും കരസ്ഥമാക്കി. 1968-ജൂലൈയില്‍ റോബര്‍ട്ട്‌ നോയിസുമായി ചേര്‍ന്ന്‌ ഇന്റല്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതുവരെ 11 വര്‍ഷക്കാലം ഡോ. ഗോര്‍ഡന്‍ മൂര്‍ ഫെയര്‍ ചൈല്‍ഡില്‍ ജോലി നോക്കി. റോബര്‍ട്ട്‌ നോയിസ്‌ നേരത്തെ 1959-ല്‍ ജാക്ക്‌ കില്‍ബിയുമായി ചേര്‍ന്ന്‌ ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ കണ്ടുപിടിച്ചിരുന്നു. റോബര്‍ട്ട്‌ നോയിസിന്റേയും ഗോര്‍ഡന്‍മൂറിന്റേയും ഒത്തുചേരല്‍ ഇന്റലിനും കംപ്യൂട്ടര്‍ ലോകത്തിനും നിസ്‌തുലസംഭാവനകള്‍ നല്‍കിയ തുടക്കമായിരുന്നു. 1971-ല്‍ 2300 ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുന്ന ഇന്റലിന്റെ ആദ്യ മൈക്രോ പ്രോസസര്‍ പുറത്തിറങ്ങി. ഇന്ന്‌ ഇന്റലിന്റെ ഏറ്റവും പുതിയ മൈക്രോ പ്രോസസറില്‍ കോടിക്കണക്കിന്‌ ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുന്നു. ഗോര്‍ഡന്‍മൂര്‍ തുടക്കത്തില്‍ ഇന്റലിന്റെ എക്‌സിക്യൂട്ടിവ്‌ പ്രസിഡന്റായിരുന്നു.പിന്നീട്‌ പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായി. ഇപ്പോള്‍ ഇന്റല്‍ കോര്‍പ്പറേഷനില്‍ വിസിറ്റിംഗ്‌ ചെയര്‍മാനായി സേവനം അനുഷ്‌ടിക്കുന്നു.മറ്റേത്‌ സാങ്കേതിക വിദ്യയേക്കാളും ഐ.സി.ചിപ്പ്‌ നിര്‍മ്മാണം അതിദ്രുതം വളരുകയായിരുന്നു. സമാനതകളില്ല, എന്നു വേണമെങ്കില്‍ പറയാം. വിമാന സാങ്കേതിക വിദ്യയുമായി ഇതിനെ ബന്ധപ്പെടുത്തി നോക്കുക. 1978-ല്‍ ന്യൂയോര്‍ക്ക്‌ നിന്ന്‌ പാരീസിലേക്ക്‌ പറക്കാന്‍ 900 അമേരിക്കന്‍ ഡോളറും 7 മണിക്കൂറും എടുത്തിരുന്നു. ഗോര്‍ഡന്‍മൂര്‍ നിയമം ഇവിടെ പ്രയോഗിച്ചാല്‍ ഡോളറിന്റെ കുറഞ്ഞ ഡിനോമിനേഷനായ ഒരു പെന്നിയും ഒരു സെക്കന്റില്‍ താഴെ സമയവുമായി വിമാന യാത്ര ചുരുങ്ങും.

മൈക്രോ പ്രോസസര്‍ വര്‍ഷം ട്രാന്‍സിസ്റ്റര്‍ എണ്ണം

4004 1971 2,300

8008 1972 2,500

8080 1974 4,500

8086 1978 29,000

ഇന്റല്‍ 286 1982 134,000

ഇന്റല്‍ 386 1985 275,000

ഇന്റല്‍ 486 1989 1,200,000

ഇന്റല്‍ Pentium 1993 3,100,000

ഇന്റല്‍ Pentium II 1997 7,500,000

ഇന്റല്‍ Pentium III 1999 9,500,000

ഇന്റല്‍ Pentium 4 2000 42,000,000

ഇന്റല്‍ Itanium 2001 25,000,000

ഇന്റല്‍ Itanium 2 2002 220,000,000

ഇന്റല്‍ Itanium 2 (9 MB Cache) 2004 592,000,000

Friday 25 May 2007

കംപ്യൂട്ടര്‍



കംപ്യൂട്ടര്‍
‍വിവരങ്ങള്‍ ശേഖരിച്ച്‌ അതിനെ ഉപഭോക്താവിന്റെ ആവശ്യാനുസരണം രൂപാന്തരപ്പെടുത്തി ഫലം നല്‌കുകയോ, പിന്നീടുള്ള ആവശ്യത്തിലേക്കായി ഓര്‍മ്മയില്‍ സൂക്ഷിച്ചുവയ്‌ക്കുകയോ ചെയ്യുന്ന സംവിധാനം അല്ലെങ്കില്‍ യന്ത്രമാണല്ലോ കംപ്യൂട്ടര്‍. കണക്കുകൂട്ടുന്ന അഥവാ വിശകലനം ചെയ്യുന്ന എന്നര്‍ത്ഥം ധ്വനിപ്പിക്കുന്നതാണ്‌ കംപ്യൂട്ടര്‍ എന്ന പേര്‌ തന്നെയും. ചില അവസരങ്ങള്‍ വിവര അപഗ്രഥനത്തിനും വിവരാന്വേഷണത്തിനുമായി കംപ്യൂട്ടര്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ ഉപയോഗിക്കാറുണ്ട്‌.

വിവരക്കൈമാറ്റത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കംപ്യൂട്ടറുകള്‍ തമ്മില്‍ യോജിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന മഹാശൃംഖലയാണ്‌ ഇന്ന്‌ പരക്കെ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌. സ്വന്തം പരിധിക്കകത്തുനിന്ന്‌ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ശൃംഖലയെ ഇന്‍ട്രാനെറ്റ്‌ എന്നും വിളിക്കുന്നു. ഇന്‍ട്രാനെറ്റില്‍ ഒരു സ്ഥാപനത്തിന്റെയോ പ്രദേശത്തിന്റെയോ അംഗങ്ങള്‍ക്ക്‌ മാത്രമേ ശൃംഖലയ്‌ക്കുള്ളില്‍ കടന്ന്‌ വിവരം ശേഖരിക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കുകയുള്ളൂ. ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള ഇന്‍ട്രാനെറ്റുകളും ഉണ്ട്‌. ഇത്തരക്കാര്‍ക്ക്‌ സ്വന്തം സ്ഥാപനത്തിന്റെ ശൃംഖലയ്‌ക്ക്‌ പുറമേ ഇന്റര്‍നെറ്റിലെ മറ്റുവിവരങ്ങളും ശേഖരിക്കാം. എന്നാല്‍ ഇന്റര്‍നെറ്റിലെ ഉപയോക്താക്കള്‍ക്ക്‌ ഇന്‍ട്രാനെറ്റിലെ വിവരങ്ങള്‍ സ്വതന്ത്രമായി ശേഖരിക്കാന്‍ സാദ്ധ്യമല്ല. ഇത്രയും പറഞ്ഞത്‌ കംപ്യൂട്ടറിന്റെയും കംപ്യൂട്ടറിന്റെ ശൃംഖലകളെക്കുറിച്ചുമാണ്‌. ഇനി, എന്താണ്‌ കംപ്യൂട്ടറിന്റെ ഭാഗങ്ങള്‍? പ്രധാനമായും രണ്ടായി തരംതിരിക്കാം. ഹാര്‍ഡ്‌വെയര്‍ എന്നും സോഫ്‌ട്‌വെയര്‍ എന്നും.ഹാര്‍ഡ്‌വെയര്‍കംപ്യൂട്ടറിന്റെ ഭൗതികമായ യന്ത്രഭാഗങ്ങള്‍ക്ക്‌ പൊതുവില്‍ പറയുന്ന പേരാണ്‌ ഹാര്‍ഡ്‌വെയര്‍. അല്ലെങ്കില്‍ കംപ്യൂട്ടറിന്റെ ശരീരമാണ്‌ ഹാര്‍ഡ്‌വെയര്‍. ഇനി എന്തൊക്കെ ശരീരഭാഗങ്ങള്‍ ഉണ്ടെന്നു നോക്കാം. മോണിറ്റര്‍, സി.പി.യു., കീബോര്‍ഡ്‌, മൗസ്‌ എന്നീ നാലുഭാഗങ്ങളാണ്‌ അടിസ്ഥാനപരമായി ഒരു കംപ്യൂട്ടറിന്‌ ഉണ്ടാവുക. കൂടുതല്‍ ഉപയോഗത്തിനായി കംപ്യൂട്ടറിലേക്ക്‌ മറ്റ്‌ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളും ചേര്‍ക്കാറുണ്ട്‌. പ്രിന്റര്‍, സ്‌കാനര്‍, മോഡം, ക്യാമറ. തുടങ്ങിയവ ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ഹാര്‍ഡ്‌വെയര്‍ ഭാഗമാണ്‌. ഇവയൊക്കെ ബന്ധിപ്പിക്കുന്ന കേബിളുകളും ഹാര്‍ഡ്‌വെയര്‍ തന്നെ.

മോണിറ്റര്‍ (Monitor)
കാഴ്‌ചയില്‍ ഒരു ടെലിവിഷന്‍ സ്‌ക്രീനിനെ അനുസ്‌മരിപ്പിക്കുന്ന കംപ്യൂട്ടര്‍ മോണിറ്ററിന്റെ സാങ്കേതികനാമം കാഥോഡ്‌ റേ ട്യൂബ്‌ (CRT) എന്നാണ്‌. എന്നാല്‍ ഈ അടുത്ത കാലത്തായി പിന്‍വശം ഉന്തിനില്‌ക്കാത്ത കനംകുറഞ്ഞ മോണിറ്ററുകള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്‌. ഇത്തരം മോണിറ്ററുകളെ എല്‍.സി.ഡി. (LCD-Liquid Crystal Display) മോണിറ്ററുകള്‍ എന്നാണ്‌ വിളിക്കുന്നത്‌. സി.ആര്‍.ടി. മോണിറ്ററുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെക്കുറച്ച്‌ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഇത്തരം മോണിറ്ററുകള്‍ സ്ഥലലാഭം ഉണ്ടാക്കുകയുംചെയ്യും. എല്‍.സി.ഡി. മോണിറ്ററായാലും സി.ആര്‍.ടി. മോണിറ്ററായാലും കംപ്യൂട്ടര്‍ ഭാഷയില്‍ ഇതിനെ വിഷ്വല്‍ ഡിസ്‌പ്ലേ യൂണിറ്റ്‌ (VDU) എന്ന പേരില്‍ അറിയപ്പെടുന്നു. 14 ഇഞ്ച്‌ മുതല്‍ വലിപ്പത്തില്‍ മോണിറ്ററുകള്‍ വിപണിയില്‍ ലഭ്യമാണ്‌.

സി.പി.യു
സെന്‍ട്രല്‍ പ്രോസസിങ്‌ യൂണിറ്റ്‌ എന്ന്‌ ഇംഗ്ലീഷില്‍ മുഴുവന്‍പേരുള്ള ഈ മുഖ്യവിശകലനഘടകമാണ്‌ കംപ്യൂട്ടറിന്റെ നട്ടെല്ലായും ബുദ്ധികേന്ദ്രമായും പ്രവര്‍ത്തിക്കുന്നത്‌. സി.പി.യു.വിന്‌ പ്രധാനമായും മെമ്മറി, കണ്‍ട്രോള്‍, അരിത്തമാറ്റിക്‌ ആന്റ്‌ ലോജിക്‌ യൂണിറ്റ്‌ എന്നീ മൂന്നു ഭാഗങ്ങളാണുള്ളത്‌.കംപ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിച്ചുവയ്‌ക്കുന്ന അഥവാ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഭാഗമാണ്‌ മെമ്മറി യൂണിറ്റ്‌. രണ്ടുതരം മെമ്മറി സംവിധാനങ്ങള്‍ സി.പി.യു.വിന്‌ ഉള്ളില്‍ ഉണ്ട്‌. പ്രൈമറി മെമ്മറി (പ്രാഥമിക വിവരസംഭരണമാധ്യമം) സെക്കന്ററി മെമ്മറി (ദ്വിതീയ വിവരസംഭരണമാധ്യമം) എന്നിങ്ങനെ തരംതിരിക്കാം. പ്രൈമറി മെമ്മറി താത്‌കാലിക ആവശ്യത്തിന്‌ കംപ്യൂട്ടര്‍ ആശ്രയിക്കുന്ന വിവരസംഭരണസ്ഥാനമാണ്‌. ഇലക്‌ട്രോണിക്‌ സര്‍ക്യൂട്ടുകള്‍ അടങ്ങിയ ഐ.സി. ചിപ്പാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. കംപ്യൂട്ടര്‍ വിവരവിശകലനം നടത്തുന്നതിനിടയ്‌ക്ക്‌ തത്‌കാലം വിവരങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കാനാണ്‌ ഞഅങ എന്ന്‌ വിളിക്കുന്ന പ്രൈമറി മെമ്മറിയെ ആശ്രയിക്കുന്നത്‌. വൈദ്യുതി നിലച്ചുപോവുകയോ അടിയന്തിരമായി മുന്നറിയിപ്പില്ലാതെ കംപ്യൂട്ടര്‍ ഓഫാവുകയോ ചെയ്‌താല്‍ പ്രൈമറി മെമ്മറിയിലെ വിവരങ്ങള്‍ മുഴുവനും നഷ്‌ടപ്പെടും.എന്നാല്‍ സെക്കന്ററി മെമ്മറി ദീര്‍ഘകാലത്തേക്ക്‌ വിവരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന സംഭരണമാധ്യമമാണ്‌. വിവിധതരം സെക്കന്ററി മെമ്മറി ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. സി.പി.യു.വിന്‌ ഉള്ളില്‍ത്തന്നെ ഘടിപ്പിച്ചിട്ടുള്ള ഹാര്‍ഡ്‌ഡിസ്‌കാണ്‌ ഇതില്‍ പ്രധാനി. സംഭരണശേഷി വച്ചുനോക്കുമ്പോള്‍ 100 ജി.ബി. (ജിഗാബൈറ്റ്‌) യിലും അധികം ശേഷിയുള്ള ഹാര്‍ഡ്‌ഡിസ്‌കുകള്‍ പുതിയ കംപ്യൂട്ടറുകളില്‍ ഉണ്ട്‌.മെമ്മറി അളക്കുന്നത്‌ ബിറ്റുകളായാണ്‌ (Bit). `0' അല്ലെങ്കില്‍ `1' എന്ന അക്കമാണ്‌ ഓരോ ബിറ്റിലും സംഭരിക്കുന്നത്‌. 8 ബിറ്റുചേരുമ്പോള്‍ ഒരു ബൈറ്റ്‌ ആകും (Byte). ഒരു ബൈറ്റ്‌ ഒരക്ഷരത്തിനോ അക്കത്തിനോ തുല്യം. 1024 ബൈറ്റിന്‌ ഒരു കിലോ ബൈറ്റ്‌ (1 KB) തുടര്‍ന്ന്‌ മെഗാബൈറ്റ്‌ (MB), ജിഗാബൈറ്റ്‌ (GB), ടെറാബൈറ്റ്‌ (TB),... എന്നിങ്ങനെ. സാധാരണ ഭാഷയില്‍ ഒരു ചിത്രത്തിന്റെ വലിപ്പം അടിയിലോ സെന്റീമീറ്ററിലോ ആണല്ലോ പറയുക. എന്നാല്‍ കംപ്യൂട്ടര്‍ ചിത്രങ്ങളുടെ വലിപ്പം സാധാരണയായി മെമ്മറിയെ അടിസ്ഥാനമാക്കിയാണ്‌ പറയുക. ഒരേ വലിപ്പമുള്ള ചിത്രം തന്നെ രണ്ട്‌ മെമ്മറി വലിപ്പത്തില്‍ ലഭ്യമാകും. കൂടുതല്‍ മെമ്മറി എടുക്കുന്ന ചിത്രത്തിന്‌ കൂടുതല്‍ വ്യക്തതയുണ്ടാകും.എളുപ്പത്തില്‍ ഇളക്കിയെടുക്കാവുന്ന സെക്കന്‍ഡറി മെമ്മറികളും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഫ്‌ളോപ്പി ഡിസ്‌കുകള്‍, സി.ഡി., ഡി.വി.ഡി., ബ്ലൂറേ ഡിസ്‌ക്‌, പെന്‍ഡ്രൈവുകള്‍ എന്നിവ സെക്കന്‍ഡറി മെമ്മറിയുടെ ഗണത്തില്‍പ്പെടുത്തുന്ന ഇളക്കിയെടുക്കാവുന്ന തരത്തിലുള്ള സംഭരണമാധ്യമമാണ്‌. ഫ്‌ളോപ്പി ഡിസ്‌ക്‌, സി.ഡി., ഡി.വി.ഡി. ഇവ നമുക്ക്‌ പരിചിതമായ ഉപകരണങ്ങളാണ്‌. എന്നാല്‍ ബ്ലൂറേ ഡിസ്‌കും, പെന്‍ഡ്രൈവും നവാഗതരാണെന്നു പറയാം. കാഴ്‌ചയില്‍ സി.ഡി./ഡി.വി.ഡി. പോലെ തോന്നിക്കുന്ന ബ്ലൂറേ ഡിസ്‌ക്‌ ബ്ലൂറേലേസര്‍ അടിസ്ഥാനമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഉയര്‍ന്ന സംഭരണശേഷി ഇവ പ്രദാനം ചെയ്യുന്നു. 40 ജി.ബി. (ഏകദേശം 50 സി.ഡി.ക്ക്‌ തുല്യം) വിവരങ്ങള്‍ കേവലം ഒരു സി.ഡി. റോം മാത്രം വലിപ്പമുള്ള ബ്ലൂറേ ഡിസ്‌കില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. ഡി.വി.ഡി. ഡ്രൈവ്‌ പോലെ ബ്ലൂറേ ഡിസ്‌കും ഉപയോഗിക്കാന്‍ പ്രത്യേക സംവിധാനം കംപ്യൂട്ടറില്‍ ഉണ്ടാകേണ്ടതുണ്ട്‌ (ബ്ലൂറേഡിസ്‌ക്‌ ഡ്രൈവ്‌).ഒരു താക്കോലിന്റെ അത്രമാത്രം വലിപ്പമുള്ളതും കൊണ്ടുനടക്കാന്‍ എളുപ്പമുള്ളതുമായ മെമ്മറിയാണ്‌ പെന്‍ഡ്രൈവുകള്‍. 128 MB മുതല്‍ 5 GB വരെ സംഭരണശേഷിയുള്ള പെന്‍ഡ്രൈവുകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യം. വില 500 രൂപ മുതല്‍. ഭാരം വളരെ കുറവെന്നതും ഫ്‌ളോപ്പി ഡിസ്‌കിലെന്നപോലെ ലളിതമായി വിവരങ്ങള്‍ എഴുതാമെന്നതും വായിക്കാമെന്നതും പെന്‍ഡ്രൈവിന്റെ സവിശേഷതകളാണ്‌. മാത്രമല്ല, പ്രത്യേകം ഡ്രൈവ്‌ ഒന്നും ആവശ്യമില്ല. ഇത്‌ പ്രവര്‍ത്തിപ്പിക്കുവാന്‍ കംപ്യൂട്ടറിന്റെ പിന്നിലുള്ള (ഇപ്പോള്‍ കംപ്യൂട്ടറുകളില്‍ മുന്നിലും) യു.എസ്‌.ബി. പോര്‍ട്ടില്‍ പിടിപ്പിക്കുകയേ വേണ്ടൂ ഇത്‌ പ്രവര്‍ത്തിച്ചു തുടങ്ങും. ഫ്‌ളോപ്പി ഡിസ്‌കില്‍ കേവലം 1.44 MB വിവരങ്ങള്‍ മാത്രമേ ശേഖരിക്കാനാകൂ എന്നാല്‍ പെട്ടെന്ന്‌ ചീത്തയാകാന്‍ സാദ്ധ്യതയുണ്ട്‌ താനും. എന്നാല്‍ പെന്‍ഡ്രൈവുകള്‍ ഫ്‌ളോപ്പിയേക്കാള്‍ നൂറുമടങ്ങ്‌ സംഭരണശേഷിയോടൊപ്പം ഏറെക്കാലം കേടുകൂടാതെ ഉപയോഗിക്കുകയും ചെയ്യാം.
അങ്കഗണിത വിഭാഗം (ALU)
കംപ്യൂട്ടറില്‍ ലഭ്യമാക്കിയ പ്രോഗ്രാമിന്റെ നിര്‍ദ്ദേശാനുസരണമുള്ള ഗണിതക്രിയകള്‍ നടക്കുന്ന വിഭാഗമാണ്‌ അങ്കഗണിതവിഭാഗം അഥവാ അരിത്തമാറ്റിക്‌ ആന്‍ഡ്‌ ലോജിക്‌ യൂണിറ്റ്‌. ഇതിനുള്ള വിവരവും നിര്‍ദ്ദേശവും മെമ്മറിയില്‍നിന്ന്‌ കണ്‍ട്രോള്‍ യൂണിറ്റ്‌വഴി അഘഡവില്‍ എത്തുകയും പ്രോഗ്രാമില്‍ പറഞ്ഞിരിക്കുന്നതുപ്രകാരം ഓപ്പറേഷനുകള്‍ നടത്തിയശേഷം തിരികെ മെമ്മറിയില്‍ യഥാസ്ഥാനത്ത്‌ ശേഖരിക്കുകയും ചെയ്യുന്നു.
കീബോര്‍ഡ്‌


ടൈപ്പ്‌റൈറ്ററിന്റെ കീബോര്‍ഡിന്‌ സമാനമാണ്‌ കംപ്യൂട്ടറിന്റെ കീബോര്‍ഡും. കംപ്യൂട്ടറിലേക്ക്‌ വിവരങ്ങള്‍ നല്‌കാനാണ്‌ കീബോര്‍ഡ്‌ ഉപയോഗിക്കുന്നത്‌. ടൈപ്പ്‌റൈറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച്‌ `കീ' അധികമായി കംപ്യൂട്ടറില്‍ കാണാം. അതായത്‌ കംപ്യൂട്ടറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായാണ്‌ അധികമായി കുറച്ച്‌ കീ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ചിത്രത്തില്‍നിന്നും പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്ന കീ ഏതൊക്കെയാണെന്നു കാണാം. എന്നാല്‍ കംപ്യൂട്ടര്‍ കീബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബട്ടനുകളില്‍ ഒന്നാണ്‌ ഡിലീറ്റ്‌. വിര്‍ച്വല്‍ കീബോര്‍ഡ്‌ എന്നത്‌ കീബോര്‍ഡ്‌ ഗണത്തിലെ നവീന ആശയമാണ്‌. ഇതിനെ പ്രൊജക്‌ഷന്‍ കീബോര്‍ഡ്‌ എന്നും വിളിക്കാം. സിനിമ പ്രൊജക്‌ഷന്‍ സമാനമായ പ്രവര്‍ത്തനമാണ്‌. കീബോര്‍ഡിന്റെ ഒരു പ്രകാശരൂപം ഡസ്‌കിലേക്കോ ഒരു പരന്ന പ്രതലത്തിലേക്കോ ഒരു പ്രകാശസ്രോതസ്‌ ഉപയോഗിച്ച്‌ പതിപ്പിക്കും. അതായത്‌ സിനിമ സ്‌ക്രീന്‍ എന്നപോലെ നമ്മുടെ മേശപ്പുറത്തോ, പുസ്‌തകത്താളിലോ കീബോര്‍ഡ്‌ `പ്രൊജക്‌ട്‌' ചെയ്യപ്പെടും. പ്രകാശബീം കൊണ്ട്‌ ഉണ്ടാക്കിയ ഈ കീബോര്‍ഡിലെ അക്ഷരങ്ങളില്‍ വിരല്‍വയ്‌ക്കുമ്പോള്‍ കംപ്യൂട്ടറിനോട്‌ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ഹാര്‍ഡ്‌വെയര്‍ ഏത്‌ കീയാണ്‌ സ്‌പര്‍ശിച്ചതെന്ന്‌ `സെന്‍സര്‍' വഴി അറിയുകയും സാധാരണ കീബോര്‍ഡ്‌ അയയ്‌ക്കുന്നതിന്‌ തുല്യമായ സിഗ്‌നല്‍ സി.പി.യു.വിലേക്ക്‌ നല്‌കുകയും ചെയ്യും. ഇതു കൂടാതെ കേബിള്‍ ബന്ധമില്ലാത്ത (വയര്‍ലെസ്‌) കീബോര്‍ഡും ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.
മൗസ്‌
കംപ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളില്‍ ഏറ്റവും കൗതുകമുള്ളതും ഏറെ ഉപയോഗമുള്ളതുമായ ഭാഗമാണ്‌ മൗസ്‌. വിരല്‍ ഉപയോഗിച്ച്‌ കംപ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാമെന്നതാണ്‌ ഇതിന്റെ സവിശേഷത. മൗസിന്റെ അടിഭാഗത്ത്‌ ഗോളാകൃതിയിലുള്ള ഒരു ഭാഗമുണ്ട്‌. ഇത്‌ പരന്ന പ്രതലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ചലനത്തിനനുസരിച്ചാണ്‌ `കഴ്‌സര്‍' പ്രവര്‍ത്തിക്കുന്നത്‌. കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്‌ക്രീനിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഏതു സ്ഥാനമാണ്‌ തിരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ സൂചിപ്പിക്കുന്നതാണ്‌ `കഴ്‌സര്‍'. മിക്കപ്പോഴും ഇത്‌ `അമ്പടയാളമോ' കൈ അടയാളമോ ആയിരിക്കും. എന്തെങ്കിലും വിവരം ശേഖരിക്കുമ്പോള്‍ മണല്‍ ഘടികാരത്തിന്റെ ആകൃതിയായിരിക്കും ഇതിന്‌. വേര്‍ഡ്‌ പ്രോസസറില്‍ ടൈപ്പ്‌ ചെയ്യമ്പോള്‍ `----' ചിഹ്നം ആയിരിക്കും. അതായത്‌ മൗസ്‌ നീങ്ങുന്നതോടൊപ്പം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഒരടയാളവും നീങ്ങിക്കൊണ്ടിരിക്കും. ചില പ്രത്യേക (ഐക്കണ്‍) ചിത്രങ്ങളുടെ മുകളില്‍ മൗസ്‌ ഉപയോഗിച്ച്‌ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അത്‌ പ്രവര്‍ത്തനസജ്ജമാക്കപ്പെടും. കീബോര്‍ഡുപയോഗിച്ചും ഓപ്പറേറ്റിങ്‌ സിസ്റ്റം പ്രവര്‍ത്തിപ്പിക്കാം പക്ഷേ, മൗസ്‌ ഉപയോഗിച്ച്‌ ചെയ്യുന്നത്ര ലളിതമാകില്ല.
പ്രിന്ററുകള്‍
‍സ്‌ക്രീനില്‍ കാണുന്നതും അല്ലാത്തതുമായി വിവരങ്ങള്‍ പേപ്പറിലേക്ക്‌ പകര്‍ത്തുന്നതിനാണ്‌ പ്രിന്റര്‍ എന്ന ഹാര്‍ഡ്‌വെയര്‍ ഭാഗം ഉപയോഗിക്കുന്നത്‌. വിവിധതരം പ്രിന്ററുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇങ്ക്‌ജെറ്റ്‌ പ്രിന്ററുകള്‍, ഡോട്ട്‌മാട്രിക്‌സ്‌ പ്രിന്ററുകള്‍, ലൈന്‍ മാട്രിക്‌സ്‌ പ്രിന്ററുകള്‍, ലേസര്‍ പ്രിന്ററുകള്‍ എന്നിവയാണ്‌ വ്യാപകമായി ഉപയോഗിക്കുന്നവ. അക്ഷരത്തിന്റെയോ ചിത്രത്തിന്റെയോ നിലവാരം, പ്രിന്റ്‌ചെയ്യാനെടുക്കുന്ന മഷി/ ടോണര്‍ എന്നിവയുടെ ഉപയോഗം, വൈദ്യുത ഉപയോഗം, പേജ്‌ പ്രിന്റ്‌ ചെയ്യാനെടുക്കുന്ന സമയം, ഒരു പേജ്‌ പ്രിന്റ്‌ ചെയ്യാനെടുക്കുന്ന സമയം, ഒരു പേജ്‌ പ്രിന്റ്‌ ചെയ്യാനെടുക്കുന്ന ചിലവ്‌, പ്രാരംഭ മുതല്‍മുടക്ക്‌ എന്നിവ ഇവയ്‌ക്കെല്ലാം വ്യത്യസ്‌തമാണ്‌. നമ്മുടെ ഉപയോഗത്തിനും മുതല്‍മുടക്കിനും അനുയോജ്യമായവ തിരഞ്ഞെടുക്കാം.സ്‌കാനര്‍ഫോട്ടോ, രേഖാചിത്രങ്ങള്‍, പുരാതനമായ രേഖകള്‍ എന്നിവ പകര്‍ത്തിയെടുത്ത്‌ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനാണ്‌ സ്‌കാനര്‍ എന്ന ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കുന്നത്‌. പ്രിന്ററും സ്‌കാനറും ഒന്നിച്ച്‌ ഒരു ഉപകരണത്തില്‍ ഉള്‍പ്പെടുത്തിയ `കോംബോ' പതിപ്പുകളും വിപണിയില്‍ ലഭ്യമാണ്‌.ഇതുകൂടാതെ ശബ്‌ദം സ്വീകരിക്കാനുപയോഗിക്കുന്ന മൈക്രോഫോണ്‍, സംഗീതവും ശബ്‌ദവും ആസ്വദിക്കാന്‍ ഉപയോഗിക്കുന്ന ലൗഡ്‌സ്‌പീക്കറുകള്‍, ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന `മോഡം', വിദൂര ദേശങ്ങളിലുള്ളവരുമായി വീഡിയോ ചാറ്റ്‌ ചെയ്യാനും, വീഡിയോ/ ഇമേജ്‌ റെക്കോര്‍ഡിങ്ങിനായി ഉപയോഗിക്കുന്ന വെബ്‌കാം എന്നിവയും കംപ്യൂട്ടര്‍ അനുബന്ധ ഹാര്‍ഡ്‌വെയറുകളാണ്‌. പുതിയ തരം മൊബൈല്‍ ഫോണുകള്‍ `ഡാറ്റാകേബിള്‍' ഉപയോഗിച്ച്‌ കംപ്യൂട്ടറുമായി ഘടിപ്പിക്കാം. ഇതുവഴി കംപ്യൂട്ടറിലുള്ള മ്യൂസിക്‌ ഫയലും മറ്റും ഫോണിലേക്കും മറിച്ചും മാറ്റാം.